തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തൃശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശിയായ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ കാണാതായവർക്കായി സമീപത്തെ കുളത്തിൽ ഉൾപ്പെടെ നടത്തിയ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടർമാരുമായി കളക്ടർ ചർച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.